ആലപ്പുഴ: ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. നഴ്സായ സൂര്യ ജോലിക്കായി വിദേശത്തു പുറപ്പെടുമ്പോഴായിരുന്നു സംഭവം.
യാത്രയ്ക്ക് മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പിന്നീട് പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.
ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല.ഫലം ലഭിച്ചാൽ മാത്രാമേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നൽകുക.
സൂര്യയുടെ മരണത്തിൽ മറ്റു സംശയങ്ങളൊന്നുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ കെ അഭിലാഷ് കുമാർ പറഞ്ഞു. അരളിച്ചെടിയുടെ ഇലകൾക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിനുശേഷം പല ദേവസ്വം ബോർഡുകളും അരളിപ്പൂ നിവേദ്യത്തിൽ ഇടുന്നത് നിരോധിച്ചിട്ടുണ്ട്.












