ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തമാണ്. അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ശശി തരൂർ പറഞ്ഞു.
വയനാട്ടിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി. നിരവധി പേർ മരിച്ചു. നിലവിലെ നിയമത്തിന് ഇതിൽ ഒന്നും ചെയ്യാനായില്ലെന്നും പുതിയ ബില്ലും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. സഹായം നൽകാൻ എന്തിനാണ് കേന്ദ്ര സർക്കാർ മടിക്കുന്നതെന്ന് ശശി തരൂർ ചോദിച്ചു. എൻഡിആർഎഫ് വിതരണത്തിൽ വേർതിരിവെന്ന് ശശി തരൂർ ആരോപിച്ചു. കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. ഇടക്കാല സഹായം നൽകുന്നതിൽ വലിയ വീഴ്ചയുണ്ടായി. ബിൽ അവതരിപ്പിച്ചത് വിശദമായ പഠനം നടത്താതെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബില്ല് തന്നെ ദുരന്തമാണെന്ന് ശശി തരൂർ പറഞ്ഞു.
