News

കലൂരിലെ നൃത്തപരിപാടിയിലെ പണപ്പിരിവിൽ കേസെടുത്ത് പൊലീസ്

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡിനായി സംഘടിപ്പിച്ച നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവ് സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരിപാടിയുടെ സ്‌പോൺസർഷിപ്പ് സംബന്ധിച്ച കാര്യങ്ങളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4 ), 318 (3), 318 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷന്റെ എം ഡിയായ നിഗോഷ് കുമാർ, സിഇഒ ആയ ഷമീർ അബ്​ദുൾ വഹീം, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവരുട പേരും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ അമേരിക്കൻ പൗരത്വമുളള വ്യക്തിയാണ്. ഒന്ന് മുതൽ അഞ്ചു വരെയുളള പ്രതികൾക്ക് നർത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. 2000 രൂപ കൊടുത്താൽ ​ഗിന്നസ് ബുക്കിൽ ഇടം നേടാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയെന്നും 1600 രൂപ വെറെയും കൈപ്പറ്റിയതായും എഫ്ഐആറിൽ പറയുന്നു. 12000 ത്തോളം പേരുടെ അടുത്ത് നിന്ന് ഭീമമായ തുക വാങ്ങിയെന്നും എഫ്ഐആറിലുണ്ട്.

Most Popular

To Top