തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിലപാട് തള്ളി കെ മുരളീധരൻ. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃശ്ശൂർ പൂരം കലക്കിയതുകൊണ്ട് നേട്ടമുണ്ടാക്കിയത് കേന്ദ്രമാണെന്ന് കെ മുരളീധരൻ പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും കെ മുരളീധരൻ ആരോപിച്ചു. അന്വേഷണം നടന്നാൽ മാത്രമേ സത്യം പുറത്തുവരൂ എന്ന് അദ്ദേഹം പറഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പറയുന്നത് അവരോട് അന്വേഷണത്തിൻ്റെ ഭാഗമായി ചില ചോദ്യങ്ങൾ ചോദിച്ചു എന്നാണ്. ഇപ്പോൾ അന്വേഷണമേ നടക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ പോലും ഞെട്ടിയെന്നും കെ മുരളീധരൻ പറഞ്ഞു.
