തേങ്കുറിശി കൊലപാതകം കഴിഞ്ഞു നാല് വർഷം പിന്നിടുമ്പോഴും ഹരിതയുടെ മനസ്സിൽനിന്ന് ആ ഭീകരദിനത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇതരജാതിയിൽനിന്ന് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ ഹരിതയുട അച്ഛനും അമ്മാവനും ഭർത്താവ് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. 2020 ഡിസംബർ 25നു വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ആരു തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടണം. ഒരു പെൺകുട്ടിക്കും ഈ ഗതി ഇനി ഉണ്ടാകരുതേ എന്നാണു പ്രാർഥന. ജീവപര്യന്തം ശിക്ഷ വിധിക്കുമെന്നാണു കരുതുന്നതെന്നും ഹരിത പറഞ്ഞു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ(50) അമ്മാവൻ സുരേഷ്(48) എന്നിവർ ആണ് കേസിൽ പ്രതികൾ. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
