ഇന്ത്യൻ രാഷ്ട്രീയ നേതാവും, സിപിഎം ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു പ്രായം.
ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ പിന്നീട് വെൻ്റിലേറ്ററിൽ ആയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിയാണ് സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ.
1952 ഓഗസ്റ്റ് 12ന് ആന്ധ്രാപ്രദേശിലെ കാക്കിനഡ സ്വദേശികളായ സര്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്പകം യെച്ചൂരിയുടെയും മകനായി ചെന്നൈയിൽ സീതാറാം യെച്ചൂരിയുടെ ജനിച്ചു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനില്‍ എന്‍ജിനിയറായിരുന്നു അച്ഛന്‍. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും.
ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിശ്തി ആണ് ഭാര്യ. യുകെയില്‍ സെന്‍റ് ആന്‍ഡ്ര്യൂസ് സര്‍വകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളാണ്.












