തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി ശിക്ഷ വിധി ഇന്നേക്ക് മാറ്റുകയായിരുന്നു.
ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടത്.
2020ലാണ് കേസിനാസ്പദമായ സംഭവം. ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡിസംബര്‍ 25ന് അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 88ആം ദിവസമായിരുന്നു അരുംകൊല.
