നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നടിക്ക് നേരെ ലൈംഗികതിക്രം നടത്തിയെന്ന് ആരോപണം. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റർ ചെയ്യ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.
തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. എന്നാൽ മുൻപ് നടന്റെ പേരിൽ മറ്റൊരു പരാതി നടി കൊടുത്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു,
സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്, ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ ഒന്ന് ജയസൂര്യക്കെതിരെയാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
