Film news

മതം മാറാൻ വിസമ്മതിച്ചു, പ്രണയം ഉപേക്ഷിച്ച് വിവാഹം, കവിയൂർ പൊന്നമ്മയെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി ആലപ്പി അഷ്റഫ്

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് കവിയൂർ പൊന്നമ്മ അന്തരിക്കുന്നത്. വിടപറയുമ്പോൾ 79 വയസായിരുന്നു. അർബുദം സ്ഥിരീകരിച്ച ശേഷം രോഗം നാലാം ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് മരണം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. സ്‌ക്രീനിൽ വ്യത്യസ്ത വേഷങ്ങൾ ആടുന്ന പൊന്നമ്മയുടെ ജീവിതം പക്ഷെ സിനിമയേക്കാൾ വെല്ലുന്ന ഒന്നായിരുന്നു എന്നാണ് ഇപ്പോൾ ആലപ്പി അഷ്‌റഫ് പറയുന്നത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന തന്റെ ഒരു സിനിമയിൽ മാത്രമേ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുള്ളൂവെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കി. പൊന്നമ്മ ചേച്ചിയെ ആദ്യമായി പ്രണയിച്ചത് ജെ സി കുറ്റിക്കാട് എന്ന പ്രശസ്ത സംവിധായകനായിരുന്നു. അവർ തമ്മിലുള്ള പ്രണയും അതിതീവ്രമായിരുന്നു. ഒരേയൊരു ഡിമാൻഡ് മാത്രമേ ജെ സിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ പൊന്നമ്മ ചേച്ചി അത് വിസമ്മതിച്ചു. അതോടെ ആ ബന്ധത്തിന് തിരശ്ശീല വീണു. ജെസിയുടെ ബന്ധുവും എന്റെ സുഹൃത്തുമായ ജെജെ കുറ്റിക്കാടിനോട് ഞാൻ ഈ വിവരം ചോദിച്ചപ്പോൾ അദ്ദേഹം അത് ശരിവയ്ക്കുകയായിരുന്നു.

പിന്നീട് റോസി എന്ന ചിത്രത്തിന്റെ നിർമാതാവായ മണി സ്വാമി പൊന്നമ്മ ചേച്ചിയെ വിവാഹം കഴിച്ചു. അവർക്കൊരു പെൺകുഞ്ഞുപിറന്നെങ്കിലും ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹത്തിന്റെ മദ്യപാന ശീലവും മാനസിക – ശാരീരിക പീഡനവും ചേച്ചിക്ക് അസഹ്യമായിരുന്നു. അവർ തമ്മിൽ മാനസികമായി ഒരിക്കലും അടുക്കാൻ പറ്റാത്ത രീതിൽ അകന്നുപോയി.

കുറേക്കാലത്തിന് ശേഷം ചേച്ചിക്ക് ഒരു വാർത്ത കിട്ടുന്നു. തന്റെ മകളുടെ അച്ഛൻ മണി സ്വാമി ഗുരുവായൂരിൽ അമ്പലനടയിൽ ഭിക്ഷ തേടുന്നുവെന്ന് . ഇതറിഞ്ഞ ചേച്ചിക്ക് സഹിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ട് വന്ന് ശുശ്രൂഷിച്ചാലോ എന്ന് നടി ഉഷയോട് ചേച്ചി ചോദിച്ചു. ചേച്ചി പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കുന്ന ആളാണ് ഉഷ . ഉഷയുടെ അഭിപ്രായ പ്രകാരം അങ്ങനെ ചേച്ചി മണി സാമിയെ ആലുവയിലെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. അവസാനം വരെയും അവിടെയായിരുന്നു മണി സ്വാമി സന്തോഷത്തോടെ കഴിഞ്ഞത്. മണി സാമിയുടെ മരണ ശേഷം ദഹിപ്പിച്ചതും അവിടെയായിരുന്നെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

Most Popular

To Top