പന്ത്രണ്ട് വർഷം മുമ്പ് കൊട്ടിയം കുളപ്പാടത്ത് സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴുവർഷം കഠിനതടവും 30,000രൂപ പിഴയും ശിക്ഷ. പരിക്കേറ്റവർക്ക് നഷ്ടപരിഹാരമായി ഓരോ പ്രതിയും 50,000രൂപ വീതം നൽകാനും കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി അമൃത വിധിച്ചു.
ഒന്നാം പ്രതി ഉൾപ്പെടെ 4 പേർ ഒളിവിലാണ്. നെടുമ്പന കുളപ്പാടം ഷാലുവിള വീട്ടിൽ മുഹമ്മദ് ഫൈസൽ (34), മുട്ടയ്ക്കാവ് നവജീവൻ ജംക്‌ഷൻ ഇർഷാദ് മൻസിലിൽ ഇർഷാദ് (38), നെടുമ്പന പുന്നൂർ ചരുവിള ഹബീബ് മൻസിലിൽ ഷഹീർ മുസല്യാർ (44), കുളപ്പാടം പുത്തൻകട ജംക്‌ഷൻ ജബീർ മൻസിലിൽ മുഹമ്മദ് താഹിർ (32), പുത്തൻകട ജംക്‌ഷൻ സലിം മൻസിലിൽ സലിം (35), കുളപ്പാടം വിളയിൽ വീട്ടിൽ അബ്ദുൽ ജലീൻ (43), തൃക്കോവിൽവട്ടം ചരുവിള പുത്തൻവീട്ടിൽ കിറാർ (ദിറാർ–39) എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നാം പ്രതി കുളപ്പാടം പുത്തൻകട ജംക്‌ഷൻ ജാബിർ മൻസിലിൽ മുഹമ്മദ് അൻവർ (അനു–35), ആറാം പ്രതി പള്ളിമൺ ഇളവൂർ അഭിലാഷ് ഭവനിൽ ഷാൻ (38) എന്നിവരെ അറസ്റ്റ്. ചെയ്തിരുന്നെങ്കിലും വിചാരണയ്ക്കിടെ ഒളിവിൽ പോയി. ഒൻപതാം പ്രതി ഷാഫി, പതിനൊന്നാം പ്രതി ഹുസൈൻ എന്നിവരും ഒളിവിലാണ്.
സിപിഎം പ്രവർത്തകരായ നിസാം, രഞ്ജിത്ത്, സെയ്ഫുദ്ദീൻ എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണു കേസ്. കുളപ്പാടം ജംക്‌ഷന് സമീപം 2012 ജനുവരി 3 നു പുലർച്ചെ 2 നായിരുന്നു സംഭവം. പാര്‍ട്ടി സമ്മേളനത്തിന്റെ കൊടി കെട്ടിയ േശഷം വീട്ടിലേക്ക് പോയ യുവാക്കളെ പ്രതികള്‍ രാഷ്ട്രീയവിരോധത്താല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. വിധിപ്രസ്താവം കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
